ന്യൂഡൽഹി: പഞ്ചാബ് സർക്കാരിനെ വിമർശിക്കുന്ന തരത്തിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചെന്ന കാരണത്താൽ നിർബന്ധിത നടപടി നേരിടുന്ന ‘പഞ്ചാബ് കേസരി’ പത്രത്തിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസം. പത്രത്തിന്റെ പ്രസിദ്ധീകരണം തടയുന്ന തരത്തിൽ നിർബന്ധിത നടപടികൾ പാടില്ലെന്ന് ആംആദ്മി സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
വിഷയത്തിൽ പത്രമാനേജ്മെന്റ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിവിധി വന്ന് ഒരാഴ്ചവരെയും സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് തുടരുമെന്നും അതിലൂടെ കക്ഷികൾക്ക് അപ്പീൽ തേടാൻ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
വൈദ്യുതി വിച്ഛേദിക്കൽ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ നോട്ടീസുകൾ, പത്രത്തിന്റെ കാന്റീൻ അടച്ചുപൂട്ടൽ തുടങ്ങി നിരവധി നടപടികൾ രണ്ടു ദിവസത്തെ ഇടവേളയിൽ പത്രം നേരിടേണ്ടിവന്നതായി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗി ചീഫ് ജസ്റ്റീസിന്റെ ബെഞ്ചിനുമുന്നിൽ പരാമർശിച്ചു.
സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് ഈ നടപടികൾ നേരിടേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 20 വർഷമായി പ്രവർത്തിക്കുന്ന പത്രം ജലമലിനീകരണം ആരോപിച്ച് അടച്ചുപൂട്ടാനാണു സർക്കാർ നിർദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് സുപ്രീംകോടതി ഇടപെടൽ.
പത്രത്തിന്റെ പ്രസിദ്ധീകരണം തടയാനാകില്ലെന്നും പ്രിന്റിംഗ് തടസമില്ലാതെ തുടരട്ടേയെന്നുമായിരുന്നു ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ നിരീക്ഷണം.
കേസുമായി ബന്ധപ്പെട്ട് പത്രം ഉടമകൾ സമർപ്പിച്ച ഹർജിയിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയെങ്കിലും വിഷയത്തിൽ ഇടക്കാല ഉത്തരവുകളൊന്നും ഉണ്ടായില്ല. തുടർന്നാണ് സുപ്രീംകോടതിയിൽ ഇന്നലെ വിഷയം പരാമർശിച്ചത്.
എന്നാൽ നിയമമനുസരിച്ചു മാത്രമാണ് സംസ്ഥാനസർക്കാർ പ്രവർത്തിച്ചതെന്ന് പഞ്ചാബിനുവേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കറ്റ് ജനറൽ ഷദൻ ഫറാസത്ത് വാദിച്ചു.
മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി ഒരു യൂണിറ്റ് മാത്രം അടച്ചുപൂട്ടാനാണു നിർദേശമെന്നും പത്രം പൂർണമായും നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു.
എന്നാൽ സുപ്രീംകോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.